എറണാകുളം: വിമതരെ സംരക്ഷിച്ചു കൂടെ നിർത്തി അതിൻ്റെ ക്രഡിറ്റെടുത്ത് സഭയിലും സിനഡിലും താരമാകാമെന്നതലശ്ശേരി മെത്രാപോലീത്താ മാർ ജോസഫ് പാംപ്ലാനിയുടെ നീക്കം ഇനിയും അംഗീകരിച്ചു കൊടുക്കാൻ ആവില്ലെന്ന് മാർതോമാ നസ്രാണിസംഘം പ്രഖ്യാപിച്ചു. എറണാകുളം അങ്കമാലി രൂപതയിലെ 90 ശതമാനം വിശ്വാസികളും മാർപ്പാപ്പയ്ക്കും മേജർ ആർച്ച് ബിഷപ്പിനും സിനഡിനും അനുകൂലമാണെന്നും ഏതാനും സ്വയം പൊട്ടിത്തെറിക്കുന്ന വിമത ഗുണ്ടകളാണ് സഭാ വിശ്വാസങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതെന്നും സംഘടന ആരോപിച്ചു. ലോകത്തിന് മുന്നിൽ സഭ കൂടുതൽ മാനം കെടാതിരിക്കാനും വിശുദ്ധ കുർബ്ബാനയുടെ പവിത്രത കളങ്കപ്പെടാതിരിക്കാനും വേണ്ടി മാത്രമാണ് സത്യവിശ്വാസികൾ കഴിഞ്ഞ മൂന്നു വർഷമായി പള്ളിയിൽ പോകാതെയും എതിർപ്പുകൾ സമാധാനമാർഗ്ഗത്തിൽ പ്രകടിപ്പിച്ചും ഇതുവരെ സംയമനത്തോടെ നിന്നത്. എന്നാൽ രൂപത കൂരിയ അനുകൂല നിലപാട് എടുത്തിട്ടും മെത്രാപ്പൊലീത്തൻ വികാരിയായി എത്തിയ മാർപാംപ്ലാനി വിമതരെ സഭയോട് ചേർത്ത് നിർത്താനെന്ന പേരിൽ വിമതപക്ഷത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും മാർപ്പാപ്പയുടേയും സിനഡിൻ്റെയും തീരുമാനങ്ങൾക്ക് വിരുദ്ധമായി വിമത നിലപാട് സംരക്ഷിക്കാനും ഒത്താശ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. മുൻപ് രണ്ട് മെത്രാപ്പൊലീത്തൻ വികാരിമാർ പരിശ്രമിച്ചിട്ടും പ്രശ്ന പരിഹാരം ഉണ്ടാകാതിരുന്നത് വിമത ഗുണ്ടാ വൈദീകരോട് ഒത്തുതീർപ്പില്ല എന്ന നിലപാട് സ്വീകരിച്ചതു കൊണ്ടാണ്. തുടക്കം മുതലേ വിമതപക്ഷത്തോട് പ്രത്യേക ബന്ധം സ്ഥാപിച്ചിരുന്നു മാർപാംപ്ലാനിയെന്ന് ആരോപണമുയർന്നിരുന്നു എങ്കിലും ആ ബന്ധം ഉപയോഗിച്ച് സഭാപാരമ്പര്യ ധാരയിലേക്ക് വിമതരെ തിരിച്ചെത്തിക്കുവാൻ പാംപ്ലാനിക്ക് സാധിക്കുമെന്നാണ് കരുതിയത്. എന്നാൽ ദിവസങ്ങൾ പോകുംതോറും വിമതരുടെ താൽപര്യത്തോട് കൂടുതൽ ചേർന്നു പോകുന്ന നിലപാടാണ് മാർപാംപ്ലാനി സ്വീകരിക്കുന്നതെന്ന സംശയം ബലപ്പെട്ടതോടെ സത്യവിശ്വാസി സംഘടനകളും സംയമന പാത ഉപേക്ഷിച്ച് പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് പ്രവേശിക്കുകയാണ്. നിലവിലുള്ള കൂരിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വിശ്വാസികൾ ഒന്നുകിൽ മാർ പാം പ്ളാനി വിമതർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പുറത്താക്കണമെന്നും പള്ളികളിൽമാർപ്പാപ്പ നിശ്ചയിച്ച വിശുദ്ധ കുർബാന രീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അതിന് സാധിക്കുന്നില്ലെങ്കിൽ മാർപാംപ്ലാനി രാജി വച്ച് തലശ്ശേരിയിലേക്ക് തിരികെ പോകണമെന്നും ഒളിഞ്ഞോ തെളിഞ്ഞോ വിമതൻമാരേ പിന്തുണച്ചാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സത്യവിശ്വാസി സംഘടനകൾ നേരിട്ടറിയിച്ചു. രൂപതയിൽ നാല് പ്രധാന പള്ളികളിൽ സിനഡ് നിശ്ചയിച്ച വിശുദ്ധ കുർബാനകൾ അർപ്പിക്കുന്നുണ്ട്. അവിടെയൊന്നും ഉണ്ടാകാത്ത പ്രശ്നം മറ്റിടങ്ങളിൽ സൃഷ്ടിക്കുന്നത് ഏതാനും വിമതവൈദീകരും ചില വർഗീയ വാദികളുടെ പിന്തുണയുള്ള ഗുണ്ടകളും ചേർന്നാണ്. ഈ ഗുണ്ടകളേയും വിമതരേയും സ്പോൺസർ ചെയ്യുന്ന രാജ്യ വിരുദ്ധ ശക്തികളെ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു. മാർതോമായുടെ പാരമ്പര്യം പേറുന്ന മലയാറ്റൂർ പള്ളിയിൽ പോലും സഭാ പാരമ്പര്യ വിരുദ്ധരും ഗുണ്ടകളും പ്രവർത്തിക്കുന്നതിനാൽ ആരാധനകൾ വരെ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഇനിയും ഇത് തുടരാനാകില്ല എന്നും എംടിഎൻഎസ് പറഞ്ഞു.
Mar Pamplani, unable to do anything, advanced with the faithful community, neutralizing the rebels